Popular Post

Posted by : Unknown 1 March 2013





സിരിയോട് തെറി പറഞ്ഞാല്‍ ഫലമെന്താകുമെന്ന് പരീക്ഷിക്കുകയാണ് പാശ്ച്യാത്യലോകത്തെ വികൃതികളുടെ പുതിയ നേരമ്പോക്ക്. കുരുത്തംകെട്ട ചോദ്യങ്ങള്‍ക്ക് സിരി നല്‍കുന്ന മറുപടികള്‍ പോസ്റ്റ് ചെയ്യുന്നതിനായി നിരവധി വെബ്‌സൈറ്റുകളും തുറന്നുകഴിഞ്ഞു. വ്യത്യസ്തമായ മറുപടികള്‍ക്ക് ഈ സൈറ്റുകള്‍ സമ്മാനവും നല്‍കുന്നുണ്ടെന്നറിയുമ്പോഴാണ് സംഗതിയുടെ ഗൗരവം ബോധ്യമാകുന്നത്! കണ്ണുപൊട്ടുന്ന തെറികള്‍ക്കും വഷളന്‍ ചോദ്യങ്ങള്‍ക്കും സമചിത്തതയോടെ മറുപടി നല്‍കാന്‍ വിധിക്കപ്പെട്ട സിരിയോട് സഹതപിക്കുന്നതിനു മുമ്പ് 'ഇവള്‍' (ചില രാജ്യങ്ങളില്‍ 'ഇവന്‍') ആരെന്നറിയാം. ആപ്പിളിന്റെ ഐഫോണ്‍ 4 എസിലെ കിടിലന്‍ ആപ്ലിക്കേഷനാണ് സിരി. ചോദിക്കുന്ന ചോദ്യം മനസിലാക്കുക മാത്രമല്ല, നിങ്ങള്‍ ഉദ്ദേശിക്കുന്നതെന്താണെന്ന് മനസിലാക്കി ഉത്തരങ്ങള്‍ നല്‍കാന്‍ സിരിക്ക് കഴിയും. വെബ്ബിലും ഓണ്‍ലൈന്‍ സര്‍വീസുകളിലും സെര്‍ച്ച് ചെയ്തും, ഫോണിലെ വിവരങ്ങള്‍ നോക്കിയും ഞൊടിയിടയില്‍ നിങ്ങള്‍ ആവശ്യപ്പെട്ട കാര്യത്തിന് സിരി ഉത്തരം നല്‍കും. ശരിക്കുമൊരു ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റായി പ്രവര്‍ത്തിക്കും സിരി. മുന്നിലുള്ള വ്യക്തിയോടെന്ന പോലെ നിങ്ങള്‍ക്ക് സിരിയോട് സംസാരിക്കാം, നിര്‍ദേശങ്ങള്‍ നല്‍കാം. സംശയമുള്ള കാര്യങ്ങള്‍ സിരി നിങ്ങളോട് തിരിച്ച് ചോദിച്ചു മനസിലാക്കും. എന്നിട്ട് നിങ്ങളുടെ ആവശ്യം നിറവേറ്റും. ഉദാഹരണത്തിന് നിങ്ങള്‍ ഇന്ന് ഓഫീസില്‍ നിന്ന് വരാന്‍ ലേറ്റാകുമെന്ന കാര്യം ഭാര്യയെ അറിയിക്കണമെന്ന് കരുതുക. 'Send an email to my wife telling that I will be late' എന്ന് ഫോണിനുനേരെ പറഞ്ഞാല്‍ മതി. നിങ്ങളുടെ കോണ്‍ടാക്ട്് ലിസ്റ്റിലുള്ള ഭാര്യയുടെ ഇ-മെയില്‍ അഡ്രസ് തപ്പിപ്പിടിച്ച് സെക്കന്‍ഡുകള്‍ക്കുള്ളില്‍ സിരി അതൊരു മെയില്‍ അയച്ചിരിക്കും. ആകാശത്തിനു കീഴെയുളള എന്തിനെക്കുറിച്ചു ചോദിച്ചാലും സിരി മറുപടി നല്‍കും. പക്ഷേ, കുഴയ്ക്കുന്ന ചോദ്യങ്ങളാണ് ചോദിക്കുന്നതെങ്കില്‍ വിചിത്രവും രസകരവുമായ മറുപടികളാണ് സിരിയില്‍ നിന്ന് ലഭിക്കുക. ഇത്തരം തലതിരിഞ്ഞ മറുപടികള്‍ പോസ്റ്റ് ചെയ്യുന്നതിന് http://www.whatsiriissaying.co.uk/, www.sirifunny.com തുടങ്ങി നിരവധി സൈറ്റുകള്‍ എത്തിക്കഴിഞ്ഞു. 'എന്നെ വിവാഹം കഴിക്കുമോ' എന്നൊരാള്‍ ചോദിച്ചപ്പോള്‍ 'എന്റെ എന്‍ഡ് യൂസര്‍ എഗ്രിമെന്റില്‍ വിവാഹം പെടുന്നില്ല, ക്ഷമിക്കുക' എന്ന് സിരി മറുപടി നല്‍കിയത് ഈ സൈറ്റുകളില്‍ കാണാം. 'എന്നോട് വൃത്തികേട് സംസാരിക്കൂ' എന്നാവശ്യപ്പെട്ടപ്പോള്‍ 'ചാണകക്കുഴി, കാക്കക്കാഷ്ടം' എന്ന മട്ടിലുള്ള 'വൃത്തികെട്ട' വാക്കുകളാണ് സിരി മറുപടിയായി നല്‍കിയത്. 'ഞാന്‍ കാമാതുരനായിരിക്കുകയാണ്' എന്നൊരു വഷളന്‍ സിരിയോടു പറഞ്ഞപ്പോള്‍ ഏറ്റവുമടുത്തുള്ള ലൈസന്‍സ്ഡ് വേശ്യാലയങ്ങളുടെ അഡ്രസും ഫോണ്‍നമ്പറും സിരി സമ്മാനിച്ചു! ഒരു തമാശ പറയൂ എന്നാവശ്യപ്പെടപ്പോള്‍ 'രണ്ടു ഐഫോണുകള്‍ ബാറിലേക്ക് കയറി. ബാക്കി ഞാന്‍ മറന്നുപോയി' എന്ന മുറിഞ്ഞ കോമഡിയാണ് സിരി പറഞ്ഞത്്. പച്ചത്തെറിയാണ് ചോദിക്കുന്നതെങ്കില്‍ 'നിങ്ങളുടെ ഭാഷ ശ്രദ്ധിക്കുക' എന്ന രൂക്ഷമായ മറുപടിയും സിരി നല്‍കും. 'ഒരു ശവം ഒളിപ്പിക്കാനുള്ള സ്ഥലം' എവിടെയുണ്ടെന്ന ചോദ്യത്തിന് 'ഡാം, പുഴ, മെറ്റല്‍ക്കൂന, ഒഴിഞ്ഞ സ്ഥലങ്ങള്‍, ഇവയില്‍ എതുവേണം?' എന്ന മറുചോദ്യമാകും സിരി ചോദിക്കുക. ഗര്‍ഭച്ഛിദ്ര കേന്ദ്രങ്ങളെക്കുറിച്ച് സിരി നല്‍കിയ മറുപടിയാകട്ടെ അമേരിക്കയില്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിക്കഴിഞ്ഞു. ഏറ്റവും അടുത്തുള്ള ഗര്‍ഭച്ഛിദ്ര കേന്ദ്രം ഏതെന്ന് േചാദിച്ചപ്പോള്‍ അബോര്‍ഷന്‍ നിരോധനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രോലൈഫ് എന്ന ക്രിസ്തീയസംഘടനയുടെ ഓഫീസിന്റെ അഡ്രസും ഫോണ്‍നമ്പറുമാണ് മിക്കസമയത്തും സിരി നല്‍കുന്നത്. അവിചാരിതമായി ഗര്‍ഭിണികളാകുന്നവര്‍ക്ക് പ്രസവിക്കാന്‍ സൗകര്യമൊരുക്കുന്ന സംഘടനകളുടെ വിശദാംശങ്ങള്‍ ചിലപ്പോള്‍ നല്‍കി. ചോദ്യം പലതവണ ആവര്‍ത്തിച്ചപ്പോള്‍ 'എനിക്ക് അബോര്‍ഷന്‍ ക്ലിനിക്കുകള്‍ കണ്ടെത്താനായില്ല' എന്നും സിരി പറഞ്ഞൊഴിയുകയും ചെയ്തു. ഗര്‍ഭച്ഛിദ്രത്തിനെതിരെയുള്ള ആപ്പിളിന്റെ മുന്‍വിധിയോടെയുള്ള സമീപനത്തിന്റെ ഭാഗമാണിതെന്ന വാദവുമായി അമേരിക്കയിലെ ദി നാഷണല്‍ അബോര്‍ഷന്‍ ആന്‍ഡ് റിപ്രൊഡക്ടീവ് റൈറ്റ്‌സ് ആക്ഷന്‍ ലീഗ്, അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിയന്‍ എന്നിവ രംഗത്തുവന്നിട്ടുണ്ട്. പ്രോലൈഫിന്റെ അബോര്‍ഷന്‍ വിരുദ്ധ അജണ്ട പ്രചരിപ്പിക്കാന്‍ ആപ്പിള്‍ കൂട്ടുനില്‍ക്കാന്‍ പാടില്ലെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്‌സിന്റെ താത്പര്യപ്രകാരമാണ് സിരിയെ ഇത്തരമൊരു ഉത്തരം പഠിപ്പിച്ചു വെച്ചിരിക്കുന്നതെന്നും കരുതുന്നവരുണ്ട്. കോളേജ് വിദ്യാര്‍ഥികള്‍ക്കുണ്ടായ മകനാണ് ജോബ്‌സ്. ജോബ്‌സിന്റെ മാതാവ് അബോര്‍ഷന് മുതിരാതെ പ്രസവശേഷം കുഞ്ഞിനെ മറ്റൊരു ദമ്പതിമാര്‍ക്ക് ദത്തുനല്‍കുകയായിരുന്നു. എന്തായാലും ഇത്തരമൊരു മറുപടി സിരി നല്‍കിയതിനു പിന്നില്‍ നിക്ഷിപ്തതാത്പര്യങ്ങള്‍ ഒന്നുമില്ലെന്ന വിശദീകരണവുമായി ആപ്പിള്‍ തന്നെ രംഗത്തുവന്നിട്ടുണ്ട്. 'ഏല്ലാ തരത്തിലുമുള്ള വിവരങ്ങള്‍ ലഭിക്കാനായി ഉപഭോക്താക്കള്‍ സിരിയുടെ സഹായം തേടാറുണ്ട്. എന്നാല്‍ എല്ലായ്‌പ്പോഴും സിരിക്ക് അവരെ സഹായിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ചില കാര്യങ്ങള്‍ ഒഴിവാക്കപ്പെട്ടത് േബാധപൂര്‍വവുമല്ല. അപാകങ്ങളെല്ലാം പരിഹരിച്ച് സിരി ഉടന്‍ സമ്പൂര്‍ണത നേടും. അതുവരെ സദയം ക്ഷമിക്കുക'- ആപ്പിളിന്റെ ഔദ്യോഗികവക്താവ് നതാലി കെറിസ് പറയുന്നു.

- Copyright © കുട്ടിക്കളി - കുട്ടിക്കളി - Powered by Blogger - Designed by rahul pillai -